![](https://www.newsboardindia.com/wp-content/uploads/2024/05/hamas-rocket-.jpg)
ടെൽ അവീവ്: ഇസ്രയേലിന് നേരെ മിന്നാലാക്രമണം നടത്തി ഹമാസ്. ടെൽ അവീവ് ലക്ഷ്യമാക്കി എട്ട് മിസൈലുകൾ തൊടുത്തതായി ഹമാസ് സായുധവിഭാഗമായ അൽ ഖസാം ബ്രിഗേഡ്‌സ് അറിയിച്ചു.
മിസൈലുകളിൽ പലതിനെയും ഇസ്രയേൽ മിസൈല്‍ പ്രതിരോധ സംവിധാനം തകര്‍ത്തു. തെക്കന്‍ ഗാസ നഗരമായ റഫയില്‍ നിന്നാണ് ഹമാസ് മിസൈലുകൾ തൊടുത്തത്. ആക്രമണത്തിൽ വ്യാപാര സമുച്ചയങ്ങള്‍ നിറഞ്ഞ നഗരത്തിലെ നിരവധി കെട്ടിടങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു.
മിസൈൽ ആക്രമണത്തെ തുടർന്ന് സെൻട്രൽ സിറ്റിയിൽ ഇസ്രായേൽ സൈന്യം അപായ സൈറണുകൾ മുഴക്കിയതിനാൽ ആളുകൾ സുരക്ഷിത സ്ഥാനത്തേക്ക് മാറി.
സിവിലിയൻമാർക്കെതിരായ സയണിസ്റ്റ് കൂട്ടക്കൊലകൾക്ക് മറുപടിയായാണ് ആക്രമണമെന്ന് ടെലിഗ്രാം ചാനലിൽ അൽ ഖസം ബ്രിഗേഡ്‌സ് പറഞ്ഞു. .
നേരത്തെ ഇസ്രയേലിനെതിരെ അപ്രതീക്ഷിത ആക്രമണം നടത്താനുള്ള നീക്കവുമായി ഇറാൻ പിന്തുണയുള്ള ഹെസ്‌ബുള്ള രംഗത്തെത്തിയിരുന്നു. ‘സർപ്രൈസുകൾക്കായി’ തയ്യാറായിരിക്കാൻ ഹെസ്‌ബുള്ള ജനറൽ സെക്രട്ടറി ഹസൻ നസ്‌റള്ള ഇസ്രയേലിനോട് ടെലിവിഷൻ സന്ദേശത്തിലൂടെ പറഞ്ഞു.ഹമാസ്- ഇസ്രയേൽ യുദ്ധത്തിൽ പാലസ്‌തീന് പിന്തുണയുമായി യുദ്ധമുഖത്തുള്ള തീവ്രവാദ സംഘടനയാണ് ഹെസ്‌ബുള്ള.
കഴിഞ്ഞ ഒക്‌ടോബറിൽ ഹമാസ് നടത്തിയ ആക്രമണത്തിന് പിന്നാലെയാണ് ഇസ്രയേൽ- ഹമാസ് യുദ്ധം ആരംഭിച്ചത്. എന്നാൽ ഗാസ യുദ്ധത്തിൽ ഇസ്രയേലിന് തങ്ങളുടെ ലക്ഷ്യങ്ങളൊന്നും കൈവരിക്കാൻ സാധിച്ചില്ലെന്ന് നസ്‌റള്ള പറഞ്ഞു. ലസ്‌തീനെ സ്വതന്ത്ര രാഷ്ട്രമായി യൂറോപ്യൻ രാജ്യങ്ങൾ അംഗീകരിക്കുന്നത് ഇസ്രയേലിന് വലിയ തിരിച്ചടിയാണെന്നും ഇക്കാരണങ്ങൾ കൊണ്ടാണ് ഇസ്രയേലിന് അന്താരാഷ്ട്ര ക്രിമിനൽ കോടതിയെ നേരിടേണ്ടി വരുന്നതെന്നും ഹെസ്ബുള്ള ജനറൽ സെക്രട്ടറി പറഞ്ഞു.