സ്വകാര്യ പ്രാക്ടീസ്: ഡോക്ടർമാർ വിജിലൻസ് കേസിൽ കുടുങ്ങുന്നു

തിരുവനന്തപുരം: മെഡിക്കൽ കോളേജ് ആശുപത്രികളിലെ 19 ഡോക്ടര്‍മാരും ആരോഗ്യവകുപ്പിനു കീഴിലുള്ള 64 ഡോക്ടർമാരും സ്വകാര്യ പ്രാക്ടീസ് നടത്തുന്നതായി സംസ്ഥാന വിജിലൻസ് കണ്ടെത്തി. ഇവർക്കെതിരെ വകുപ്പ് തല നടപടി വരും.

ചട്ടങ്ങൾ ലംഘിച്ച് സ്വകാര്യ പ്രാക്ടീസ് നടത്തുന്ന സർക്കാർ ഡോക്ടർമാരുടെ വീടുകളിലും സ്ഥാപനങ്ങളിലും
സംസ്ഥാന വ്യാപകമായി വിജിലൻസ് മിന്നൽ പരിശോധന നടത്തി. ജോലി ചെയ്യുന്ന ആശുപത്രിയുടെ പരിസരത്ത് തന്നെ ഡോക്ടർമാർ ക്ലിനിക്ക് നടത്തുന്നതായും കണ്ടെത്തി.

മെഡിക്കൽ കോളേജുകളിലെ ഡോക്ടർമാരുടെ സ്വകാര്യ പ്രാക്ടീസ് പൂർണ്ണമായും നിരോധിച്ചതാണ്. ഇതിന് പകരമായി ഡോക്ടർമാർക്ക് അവരുടെ അടിസ്ഥാന ശമ്പളത്തിന്റെ നാലിലൊന്ന് അധികമായി നോൺ പ്രാക്ടീസ് അലവൻസായി അനുവദിക്കുന്നുണ്ട്. ഈ അധിക തുക കൈപ്പറ്റിക്കൊണ്ടാണ് ഒരു വിഭാഗം മെഡിക്കൽ കോളേജ് ഡോക്ടർമാർ സ്വകാര്യ പ്രാക്ടീസ് നടത്തിയത്.

ആരോഗ്യ വകുപ്പ് ഡയറക്ടറുടെ നിയന്ത്രണത്തിലുള്ള ആശുപത്രികളിലെ ഡോക്ടർമാർക്ക് വീടുകളിലേ
മാത്രമേ സ്വകാര്യ പ്രാക്ടീസ് നടത്താൻ പാടുള്ളൂ.അവിടെ നേഴ്സിന്റെയോ, ടെക്നീഷ്യൻ്റെയോ സേവനം പ്രയോജനപ്പെടുത്താൻ പാടില്ല.

സർക്കാർ ആശുപത്രിയിൽ ചികിത്സയിലിരിക്കുന്ന രോഗികളെ സ്വകാര്യ പ്രാക്ടീസ് സ്ഥലത്ത് പരിശോധിക്കാൻ പാടില്ല. ഈ നിബന്ധനകൾക്ക് വിധേയമായി സ്വകാര്യ പ്രാക്ടീസ് അനുവദിച്ചിട്ടുണ്ട്. എന്നാൽ ഇത് പാലിക്കാതെ വാടക കെട്ടിടങ്ങളിലും, വാണിജ്യ സമുച്ചയങ്ങളിലും സർക്കാർ നിബന്ധനകൾക്കെതിരായി സ്വകാര്യ പ്രാക്ടീസ് നടത്തുന്നുണ്ട്. ഇതു സംബന്ധിച്ച് വിജിലൻസിന് നിരവധി പരാതികൾ ലഭിച്ചിരുന്നു.

കുറ്റക്കാരായ ഡോക്ടർമാരുടെ വിശദ വിവരം സർക്കാരിന് നൽകുമെന്ന് വിജിലൻസ് ഡയറക്ടർ ടികെ. വിനോദ്‌കുമാർ അറിയിച്ചു.അഴിമതി സംബന്ധിച്ച വിവരങ്ങൾ ലഭിച്ചാൽ വിജിലൻസിൻ്റെ ടോൾ ഫ്രീ നമ്പരായ 1064 ലോ 8592900900 ലോ വാട്‌സ്‌ആപ് നമ്പരായ 9447789100 ലോ അറിയിക്കണമെന്ന് വിജിലൻസ് ഡയറ്കടർ അഭ്യർത്ഥിച്ചു.