ന്യൂഡൽഹി: വെടിനിർത്തൽ ഒരു വിരാമം മാത്രം. സൈനിക നടപടികൾ തൽകാലത്തേക്ക് മാത്രമാണ് നിർത്തിവച്ചിട്ടുള്ളത്. പൂർണമായും പിന്മാറിയെന്ന് കരുതരുത്. ആണവായുധ ഭീഷണി വേണ്ട.അത്തരം നീക്കങ്ങൾ വെച്ചുപൊറുപ്പിക്കില്ല. പ്രകോപനത്തിന് വന്നാൽ തിരിച്ചടിച്ചിരിക്കും – പാകിസ്ഥാന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുന്നറിയിപ്പ്.
ഓപ്പറേഷൻ സിന്ദൂറിനും തുടർന്നുണ്ടായ അതിർത്തി സംഘർഷത്തിനും ശേഷം രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
നമ്മുടെ പെൺകുട്ടികളുടെ സിന്ദൂരം മായ്ച്ചുകളഞ്ഞ ഭീകരരെ ഭൂമുഖത്തുനിന്ന് നമ്മൾ മായ്ച്ചുകളഞ്ഞു. തിരിച്ചടിയിൽ ഭയന്ന പാകിസ്ഥാൻ ലോകം മുഴുവൻ രക്ഷതേടി നടന്നു.
ഒരു ഗതിയും കിട്ടാതെ വന്നപ്പോൾ, പാകിസ്ഥാൻ നമ്മുടെ ഡയറക്ടർ ജനറൽ ഓഫ് മിലിട്ടറി ഓപ്പറേഷൻസിനെ വിളിച്ചു. എല്ലാം തകർന്നതോടെ രക്ഷിക്കണേ എന്നായി. ഒടുവിൽ വെടി നിർത്തലിന് അപേക്ഷിച്ചു.
ഇന്ത്യക്ക് യുദ്ധത്തോട് താത്പര്യമില്ല. വെള്ളവും രക്തവും ഒന്നിച്ചൊഴുകില്ല. തീവ്രവാദത്തോട് സന്ധിയുമില്ല. പാകിസ്ഥാനോട് ചര്‍ച്ച നടക്കുകയാണെങ്കില്‍ അത് തീവ്രവാദത്തെ കുറിച്ച് മാത്രമായിരിക്കും.
ഇപ്പോള്‍ നൂറിലേറെ ഭീകരരെയാണ് ഇല്ലാതാക്കിയത്. ഇന്ത്യയുടെ നിലപാട് ലോകത്തിനും ബോധ്യപ്പെട്ടു കഴിഞ്ഞു. നമ്മൾ ജാഗ്രത തുടരുകയാണ്.എല്ലാ സേനയും ജാഗ്രതയിലാണ്.
ഈ വിജയം രാജ്യത്തെ സ്ത്രീകൾക്ക് സമർപ്പിക്കുന്നു എന്ന് പ്രധാനമന്ത്രി പറഞ്ഞു. സേനകൾക്ക് സല്യൂട്ട് പറഞ്ഞ അദ്ദേഹം പോർമുഖത്ത് സേനകൾ അസാമാന്യ ധൈര്യവും, പ്രകടനവും കാഴ്ച വച്ചുവെന്ന് പ്രശംസിച്ചു.ഓപ്പറേഷൻ സിന്ദൂറിൻ്റെ ഭാഗമായ എല്ലാവർക്കും അഭിവാദ്യമര്‍പ്പിക്കുകയും ചെയ്തു.
ജമ്മു കശ്മീരിലെ പഹൽഗാമിലേക്ക് സമാനതകളില്ലാത്ത ക്രൂരതയായിരുന്നു.അമ്മമാർക്കും, ഭാര്യമാർക്കും ,കുഞ്ഞുങ്ങൾക്കും മുന്നിലാണ് ഭീകരരുടെ വെടിയേറ്റ് നിഷ്‌കളങ്കരായ 26 പേർ പിടഞ്ഞുവീണ് മരിച്ചത്. മതത്തിൻ്റെ പേരിലാണ് ഭീകരർ ആക്രമണം നടത്തിയത്.
ഓപ്പറേഷൻ സിന്ദൂർ വെറുമൊരു പേരല്ല.അതിൽ രാജ്യത്തെ കോടിക്കണക്കിന് ജനങ്ങളുടെ വികാരമാണ് പ്രതിഫലിച്ചത് എന്നും അദ്ദേഹം വ്യക്തമാക്കി.