സര്‍ക്കാര്‍ വ്യാജം പ്രചരിപ്പിക്കുമ്പോള്‍

അരൂപി. 

ലൈസ്, ഡാം ലൈസ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്സ്” (കള്ളം, പച്ചക്കള്ളം, പിന്നെ സ്ഥിതി വിവരക്കണക്കുകളും) എന്ന് പ്രയോഗിച്ചത് സുപ്രസിദ്ധ അമേരിക്കന്‍ സാഹിത്യകാരന്‍ മാര്‍ക്ക് ട്വയിനാണ്. സ്ഥിതി വിവരക്കണക്കുകളുടെ പൊള്ളത്തരം ഇതിനേക്കാള്‍ ശക്തമായി മറ്റാരും തന്നെ അവതരിപ്പിച്ചിട്ടുണ്ടാവില്ല.

കോവിഡ് മഹാമാരിക്കാലത്തെ മരണനിരക്കുകളെ സംബന്ധിച്ച് ഇന്‍ഡ്യന്‍ രജിസ്റ്റ്രാര്‍ ജനറല്‍ ഈയിടെ പ്രസിദ്ധീകരിച്ച കണക്കുകള്‍ കണ്ടപ്പോഴാണ് മാര്‍ക്ക് ട്വയിനിന്‍റെ ഈ പ്രയോഗം എത്രമാത്രം അന്വര്‍ത്ഥമാണെന്ന് മനസ്സിലായത്.

Highlights | COVID-19 Cases in India, New Covid-19 variants NB.1.8.1 and LF.7 Live: - India News | The Financial Express

കോവിഡ് വ്യാപനം ഏറ്റവും രൂക്ഷമായ സമയത്തെ മഹാമാരി മൂലം മരണമടഞ്ഞത് 3.3 ലക്ഷം പേര്‍ മാത്രമായിരുന്നുവെന്നാണ് സര്‍ക്കാര്‍ അന്ന് പറഞ്ഞത്. നമ്മുടെ രാജ്യത്തെ ജനസംഖ്യയുടെ വലിപ്പം കണക്കിലെടുക്കുമ്പോള്‍ ഈ മരണ നിരക്ക് അത്ര വലുതല്ലന്നും കോവിഡിനെ നേരിട്ടതില്‍ നാം നല്ല പ്രകടനമാണ് കാഴ്ച വച്ചതെന്നും അന്ന് സര്‍ക്കാര്‍ ഊറ്റം കൊണ്ടിരുന്നു. വേള്‍ഡോ മീറ്റേഴ്സ് എന്ന വെബ് സൈറ്റ് അന്ന് പറഞ്ഞത് ഇന്‍ഡ്യയില്‍ കോവിഡ് മൂലം മരിച്ചവരുടെ എണ്ണം 5.34 ലക്ഷമാണെന്നായിരുന്നു.

എന്നാല്‍ സര്‍ക്കാരിന്‍റേയും വേള്‍ഡോ മീറ്റേഴ്സ്ന്‍റേയും കണക്കുകളെ പാടേ നിരാകരിക്കുന്നാണ് മേയ് 7-ന് രജിസ്റ്റ്രാര്‍ ജനറല്‍ പുറത്തുവിട്ട ഞെട്ടിപ്പിക്കുന്ന കണക്കുകള്‍. അതനുസ്സരിച്ച് കോവിഡ് വ്യാപന കാലത്ത് ഇന്‍ഡ്യയില്‍ 2019-ല്‍ 76.41 ലക്ഷം മരണങ്ങളും 2020-ല്‍ 81.16 ലക്ഷം മരണങ്ങളും 2021-ല്‍ 102.25 ലക്ഷം മരണങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്.

സര്‍ക്കാരിന്‍റെ സെന്‍ട്രല്‍ രജിസ്ട്രേഷന്‍ സിസ്റ്റം (സി.ആര്‍.എസ്.), സാമ്പിള്‍ റജിസ്ടേഷന്‍ സിസ്റ്റം (എസ്.ആര്‍.എസ്., മെഡിക്കല്‍ സര്‍ട്ടിഫിക്കേഷന്‍ ഓഫ് കോസ് ഓഫ് ഡെത്ത് (എം.സി.സി.ഡി.) എന്നീ രേഖകളില്‍ നിന്നുള്ള കണക്കുകളായതിനാല്‍ ഇവ തികച്ചും ആധികാരികമാണ്.

India's active COVID-19 cases cross 1,000 with seven deaths; ICMR says no need to worry

രാജ്യത്ത് വാര്‍ദ്ധക്യ സഹജമായ മരണങ്ങളും, സ്വാഭാവിക മരണങ്ങളും കോവിഡിതര മരണങ്ങളും, കോവിഡ് മഹാമാരി മൂലമുള്ള മരണങ്ങളെല്ലാം കൂടി ചേര്‍ന്നതാണ് ഈ കണക്കുകള്‍. കോവിഡ് ബാധിച്ചിട്ടില്ലായിരുന്നുവെങ്കില്‍ രാജ്യത്ത് എത്ര മരണമുണ്ടാകുമായിരുന്നുവെന്ന് കൂടി മനസ്സിലാക്കിയാലേ കോവിഡ് മൂലം എത്ര അധിക മരണം സംഭവിച്ചുവെന്ന നിഗമനത്തിലെത്താന്‍ കഴിയുകയുള്ളൂ.

കോവിഡ് ഇതര മരണ സംഖ്യയെത്രയുണ്ടാകാനിടയുണ്ടെന്ന് മുന്‍ വര്‍ഷങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത മരണങ്ങളുടെ വിശകലനത്തിന്‍റെ അടിസ്ഥാനത്തില്‍ കണക്കാക്കാന്‍ കഴിയും. അത്തരത്തില്‍ കണക്കാക്കിയപ്പോള്‍ അത് 2020-ല്‍ ഏകദേശം 78.97 ലക്ഷവും 2021-ല്‍ 81.53 ലക്ഷവും വരുമെന്ന് കണ്ടു.

പുതിയ സി.എസ്.ആര്‍ കണക്കുകളുമായി അവയെ താരതമ്യപ്പെടുത്തുമ്പോള്‍ 2020-ല്‍ 2.19 ലക്ഷം അധിക മരണങ്ങളും (81.16-78.97=2.19) 2021-ല്‍ 20.72 ലക്ഷം അധിക മരണങ്ങളും (102.25-81.53=20.72) ഉണ്ടായതായി കണക്കാക്കാവുന്നതാണ്. അതായത് കോവിഡ് മഹാമാരി അതിരൂക്ഷമായിരുന്ന ഈ രണ്ട് വര്‍ഷങ്ങളിലുമായി ആകെ 22.91 ലക്ഷം അധിക മരണങ്ങളുണ്ടായി എന്ന് സാരം. യഥാര്‍ത്ഥ സംഖ്യ ഇതിലും ഉയര്‍ന്നാലും അത്ഭുതപ്പെടാനില്ല.

India to Enhance Surveillance of SARS-CoV-2 through Viral Genome Sequencing to Monitor Future Trajectory of COVID-19

അധിക മരണങ്ങള്‍ സംഭവിക്കണമെങ്കില്‍ പ്രകൃതിദുരന്തങ്ങളോ, യുദ്ധങ്ങളോ അല്ലെങ്കില്‍ മനുഷ്യ നിര്‍മ്മിതമായ ദുരന്തങ്ങളോ എന്തെങ്കിലും സംഭവിക്കണം. കോവിഡ് മഹാമാരിയല്ലാതെ മറ്റൊരു ദുരന്തങ്ങളും 2020, 2021 വര്‍ഷങ്ങളില്‍ സംഭവിച്ചിട്ടില്ല. അതിനാല്‍ ഈ വര്‍ഷങ്ങളിലുണ്ടായ 22.91 ലക്ഷം അധിക മരണങ്ങള്‍ക്ക് കാരണം കോവിഡ് പകര്‍ച്ച വ്യാധി തന്നെയാണ്.

ഈ വിശകലനം രജിസ്റ്റര്‍ ചെയ്ത മരണങ്ങളുടെ മാത്രം അടിസ്ഥാനത്തിലുള്ളതാണ്. കൃത്യമായ ഒരു ചിത്രത്തിന് മഹാമാരിക്ക് മുമ്പും പിമ്പും രേഖപ്പെടുത്തിയ മരണങ്ങളുടെ കണക്കുകളുമായി താരതമ്യം ചെയ്യേണ്ടതുണ്ട്. എങ്കിലും ഈ കണക്കുകള്‍ ലോകാരോഗ്യ സംഘടനയുടെ കണക്കുകളുമായി പൊരുത്തപ്പെടുന്നു.

ഇന്‍ഡ്യയില്‍ കോവിഡ് മഹാമാരിയാല്‍ കുറഞ്ഞത് 2 ദശലക്ഷം (20 ലക്ഷം) പേരെങ്കിലും മരണപ്പെട്ടിട്ടുണ്ടാകുമെന്നും അത് 4 മുതല്‍ 6 ദശലക്ഷം വരെ ഉയര്‍ന്നാലും അത്ഭുതപ്പെടാനില്ലന്നും ലോകാരോഗ്യ സംഘടനയുടെ 2022-ലെ റിപ്പോര്‍ട്ട് തയ്യാറാക്കിയ വിശകലന വിദഗ്ദ്ധന്‍ ഏരിയല്‍ കാര്‍ലിന്‍സ്കി അന്നേ അഭിപ്രായപ്പെട്ടിരുന്നു. ഇന്‍ഡ്യയില്‍ ഉദ്ദേശം 47 ലക്ഷം പേരെങ്കിലും കോവിഡ് ബാധിച്ച് മരണമടഞ്ഞിരിക്കാമെന്നായിരുന്നു ലോകാരോഗ്യ സംഘടന അന്ന് കണക്കാക്കിയത്.

എന്തായാലും കോവിഡ് മൂലമുള്ള മരണം 3.3 ലക്ഷമാണെന്നും 5.34 ലക്ഷമാണെന്നും മറ്റുമുള്ള മുന്‍ സ്ഥിതിവിവര കണക്കുകള്‍ അമ്പേ അബദ്ധമാണെന്ന കാര്യം ഇപ്പോള്‍ പകല്‍ പോലെ വ്യക്തമായിരിക്കുന്നു.

അന്ന് തന്നെ ഈ കണക്കുകളെ സംശയിക്കാന്‍ അനവധി കാരണങ്ങളുണ്ടായിരുന്നു. ആശുപത്രികളില്‍ എത്തുന്ന രോഗികളുടെ എണ്ണത്തിലുള്ള വര്‍ദ്ധനവ്, ആശുപത്രികളില്‍ അവശ്യ മരുന്നുകളോ, ഓക്സിജനോ, കിടക്കകള്‍ പോലുമോ ഇല്ലാത്തത്, ശ്മശാനങ്ങളില്‍ മൃതദേഹങ്ങള്‍ കുന്ന് കൂടിയത്, മൃതദേഹങ്ങള്‍ സംസ്ക്കരിക്കാന്‍ കഴിയാതെ നദികളില്‍ ഉപേക്ഷിക്കപ്പെട്ടത് തുടങ്ങിയവ വിലയിരുത്തിയതിന്‍റെ അടിസ്ഥാനത്തില്‍ മരണ സംഖ്യ സര്‍ക്കാര്‍ അവകാശപ്പെടുന്നതിനേക്കാള്‍ വളരെ കൂടുതലായിരിക്കാമെന്ന സംശയം അന്നേ ഉണ്ടായിരുന്നു.

പക്ഷേ സര്‍ക്കാര്‍ അതെല്ലാം പാടേ നിഷേധിക്കുകയും ബോധപൂര്‍വ്വം കള്ളക്കണക്ക് പ്രചരിപ്പിക്കുകയുമായിരുന്നുവെന്നും ഇപ്പോള്‍ വ്യക്തമായിരിക്കുന്നു.

EXCLUSIVE: India unlikely to resume sizable COVID-19 vaccine exports until October | Reuters

ഒരു രാജ്യത്തെ രോഗ പ്രവണതകളും മരണനിരക്കും കണ്ടെത്തേണ്ടത് വിവിധ ആരോഗ്യ രക്ഷാ പദ്ധതികളും രോഗ പ്രതിരോധ മാര്‍ഗ്ഗങ്ങളും ആവിഷ്ക്കരിക്കുന്നതിന് ആവശ്യമാണ്. സ്ഥിതിഗതികളുടെ നിരീക്ഷണത്തിനും ആരോഗ്യ രംഗത്തെ ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്കും ശരിയായ സ്ഥിതിവിവര കണക്കുകള്‍ അനിവാര്യമാണ്. ഇത്തരത്തില്‍ സ്ഥിതിവിവര കണക്കുകള്‍ വിശകലനം ചെയ്തുകൊണ്ട് കൂടിയാണ് പല രോഗങ്ങളേയും നാം കീഴടക്കിയതും നിയന്ത്രിക്കുന്നതും.

വ്യാജമായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നത് അധികാരികള്‍ക്ക് ഊറ്റം കൊള്ളാനും ആത്മ നിര്‍വൃതി കൊള്ളാനും മാത്രമേ ഉതകൂ. തെറ്റായ ഏതൊരു വിവരവും ഭാവിയില്‍ നമുക്ക് ദോഷവും ബുദ്ധിമുട്ടുകളുമുണ്ടാക്കുകയുമാണ് ചെയ്യുക.

 

Covid-19: Impact on the Indian Economy and Employment – Way Forward – India Foundation

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News